District News
കോട്ടയം: സെന്‍സസ് -2027ന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ ഓണ്‍ലൈനില്‍ സ്വയം രേഖപ്പെടുത്താനുള്ള (സെല്‍ഫ് എന്യുമറേഷന്) സൗകര്യം ജൂണ്‍ 16 മുതല്‍ ലഭ്യമാകും. ജൂണ്‍ 30 വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്.
സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തുന്നതിന് മുന്‍പ് വ്യക്തികള്‍ക്ക് തങ്ങളുടെ കുടുംബത്തിലെ വിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നേരിട്ട് സമര്‍പ്പിക്കാനുള്ള സംവിധാനമാണ് സെല്‍ഫ് എന്യുമറേഷന്. ഏകദേശം 15-20 മിനിറ്റിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
രജിസ്റ്റര്‍ ചെയ്യേണ്ട വിധം
https://se.census.gov.in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിച്ച് സംസ്ഥാനം തെരഞ്ഞെടുക്കുക. കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്കി രജിസ്റ്റര്‍ ചെയ്യുക. ഒരു മൊബൈല്‍ നമ്പര്‍ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് ഒടിപി വഴി വേരിഫിക്കേഷന് പൂര്‍ത്തിയാക്കുക. ഒരിക്കല്‍ തെരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാന്‍ കഴിയില്ല. പോര്‍ട്ടലിലെ മാപ്പില്‍ വീടിന്റെ കൃത്യമായ സ്ഥാനം റെഡ് മാര്‍ക്കര്‍ ഉപയോഗിച്ച് അടയാളപ്പെടുത്തേണ്ടതുണ്ട്.
സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്കി വിവരങ്ങള്‍ പരിശോധിച്ച ശേഷം ഫൈനല്‍ സബ്മിറ്റ് നല്‍കുക. വിവരങ്ങള്‍ വിജയകരമായി നല്കി കഴിഞ്ഞാല്‍ എച്ച് എന്ന് തുടങ്ങുന്ന 11 അക്ക സെല്‍ഫ്-എന്യുമറേഷന് ഐഡി (എസ്ഇഐഡി) ലഭിക്കും. സെന്‍സസ് ഉദ്യോഗസ്ഥര്‍ പിന്നീട് വീട് സന്ദര്‍ശിക്കുമ്പോള്‍ ഈ ഐഡി കൈമാറിയാല്‍ മതിയാകും.
ഇതോടെ വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും. ജൂണ്‍ 30-നകം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് സെല്‍ഫ്- എന്യുമറേഷന് പൂര്‍ത്തിയാക്കാന്‍ കഴിയില്ല. അങ്ങനെയുള്ളവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ശേഖരിക്കും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ അറിയിച്ചു. കൂടുതല്‍ വിശദമായി കാര്യങ്ങള്‍ മനസിലാക്കുന്നതിന് പോര്‍ട്ടലില്‍ യൂസര്‍ ഗൈഡും ലഭ്യമാണ്.
District News
കൽപ്പറ്റ: 2027ലെ ദേശീയ സെൻസസിന് മുന്നോടിയായി ജില്ലാതല ഉദ്യോഗസ്ഥരുടെ പരിശീലനത്തിന് തുടക്കമായി. കളക്ടറേറ്റ് എപിജെ ഹാളിൽ ആരംഭിച്ച ത്രിദിന പരിശീലന പരിപാടി പ്രിൻസിപ്പൽ സെൻസസ് ഓഫീസറായ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഉദ്ഘാടനം ചെയ്തു. ഫലപ്രദമായ പദ്ധതി ആസൂത്രണത്തിന് കൃത്യമായ ജനസംഖ്യാ കണക്കുകൾ അത്യാവശ്യമാണെന്നും വിവിധ വകുപ്പുകളിൽ ഉദ്യോഗസ്ഥരുടെ പ്രത്യേക ടീമിനെ നിയോഗിച്ച് സെൻസസ് നടപടികൾ വിജയകരമായി പൂർത്തിയാക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച സെൻസസ് പരിശീലനത്തിന് ശേഷമാണ് ജില്ലാതല സെൻസസ് ഓഫീസർമാർക്കും അനുബന്ധ ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം കളക്ടറേറ്റിൽ ഇന്നലെ ആരംഭിച്ചത്. പൂർണമായും കടലാസ് രഹിതമായി നടപ്പാക്കുന്ന സെൻസസ് നടപടികൾ രണ്ട് ഘട്ടങ്ങളിലായി പൂർത്തിയാക്കും. ഈ വർഷം ജൂലൈ മാസത്തിൽ വീടുകളുടെ കണക്കെടുപ്പും അതിന് ശേഷം അടുത്ത വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ജനസംഖ്യാ കണക്കെടുപ്പും നടക്കും. എന്യുമറേറ്റർമാരും സൂപ്പർവൈസർമാരും പ്രത്യേക മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ് വീടുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത്.
സെൻസസ് പ്രവർത്തനങ്ങൾ വിവിധ തലങ്ങളിൽ വിലയിരുത്തുന്നതിന് സെൻസസ് മാനേജ്മെന്റ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം എന്ന പ്രത്യേക പ്ലാറ്റ്ഫോം ആണ് ഉപയോഗിക്കുക. ആദ്യ ഘട്ടത്തിൽ വീടുകളുടെ കണക്കെടുപ്പ് നടത്തുന്പോൾ വാസയോഗ്യമായ എല്ലാ കെട്ടിടങ്ങളുടെയും കണക്കുകൾ ശേഖരിക്കും. ഇതിന് ശേഷമായിരിക്കും ഓരോ വീടുകളിലും താമസിക്കുന്നവരുടെ വിവരങ്ങൾ പ്രത്യേകമായി ശേഖരിക്കുന്നത്. പൊതുജനങ്ങൾക്ക് സ്വന്തം നിലയ്ക്ക് വിവരങ്ങൾ നൽകാൻ കഴിയുന്ന സെൽഫ് എന്യുമറേഷൻ സംവിധാനവും ഇത്തവണയുണ്ടാകും. ഇങ്ങനെ വിവരങ്ങൾ നൽകുന്നവർ സെൻസസ് പോർട്ടലിൽ നിന്ന് ലഭിക്കുന്ന റഫറൻസ് ഐഡി വീട്ടിലെത്തുന്ന ഉദദ്യോഗസ്ഥർക്ക് നൽകിയാൽ മതിയാകും.
സെൻസസ് നടപടികൾക്കായി ജില്ലയിൽ എന്യുമറേറ്റർ, സൂപ്പർവൈസർ എന്നീ ചുമതലകളിൽ 1,726 പേരെയും ഫീൽഡ് ട്രെയിനർമാരായി 30 പേരെയും മാസ്റ്റർ ട്രെയിനർമാരായി രണ്ട് പേരെയും നിയോഗിക്കും. ജില്ലാ സെൻസസ് ഓഫീസർ കൂടിയായ എഡിഎം എ. ജയശ്രീ, സെൻസസ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരായ രാജേഷ്, അജിത് കുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ജില്ലാതല ഉദ്യോഗസ്ഥരുടെ ആദ്യഘട്ട പരിശീലനം നാളെ സമാപിക്കും.